വൃശ്ചികമാസം അയ്യപ്പഭക്തര്‍ക്ക് വളരെ വിശേഷപ്പെട്ട കാലമാണ്. 'കല്ലും മുള്ളും കാല്ക്ക് മെത്ത' എന്ന് പാടി അയ്യപ്പദര്‍ശനത്തിന് കരിമലയും നീലമലയും നഗ്നപാദരായ് കയറുന്ന അയ്യപ്പന്മാര്‍. ശ്രവണസുഖമുള്ള ശരണം വിളി ഒരു പശ്ചാത്തല സംഗീതം പോലെ എങ്ങും നിറഞ്ഞു നില്ക്കും.
ഈ വൃശ്ചികത്തില്‍ തിരുവനന്തപുരം സന്ദര്‍ശിച്ച ഒരു യുവാവിന്‍റെ അനുഭവം കാലം കണ്ടു. വിമാനത്താവളത്തില്‍ നിന്ന് തന്‍റെ പിതാവിന്‍റെ പുതിയ ആര്‍ഭാട കാറില്‍ കയറി പുറത്തു വന്ന യുവാവ് ഒന്നു ഞെട്ടി. ഒരു നിമിഷം ശങ്കിച്ചിരുന്നു. കരിമലയ്ക്കടുത്താണോ താന്‍ വിമാനം ഇറങ്ങിയത്? പക്ഷെ ശരണം വിളി കേള്‍ക്കുന്നില്ലല്ലോ. ദൂരെയെവിടെയോ ഒരു നിലവിളി കേട്ട് വീണ്ടും ഞെട്ടി. ആരോ കുഴിയില്‍ പോയതായിരിക്കുമെന്ന് നിസ്സംഗതയോടെ പറഞ്ഞു കൊണ്ട് സൈക്കിള്‍ ഉന്തിക്കൊണ്ട് രണ്ടു പേര്‍ കടന്നു പോയതു കണ്ട് വായ് പൊളിച്ചു.
ലക്ഷങ്ങളുടെ കാറെങ്കിലും ഒരു കാളവണ്ടിയില്‍ യാത്ര ചെയ്ത പ്രതീതിയാണുളവായത് എന്ന് അമ്മയോടവന്‍ പറഞ്ഞു. എന്താ ഇങ്ങനെയൊക്കെ പറയുന്നത് മോനെ എന്ന് വികാരതീവ്രതയോടെ അമ്മ. ഇവിടുത്തെ റോഡൊക്കെ എവിടെ പോയി എന്ന് മകന്‍. വഴിയും കുഴിയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത വിധം അധപതിച്ചിരിക്കുന്ന റോഡുകള്‍. ഭരണ കൂടങ്ങള്‍ പലത് മാറി വന്നിട്ടും യുവത്വം തുളുമ്പുന്ന മന്ത്രിമാര്‍ അധികാരത്തില്‍ വന്നിട്ടും നാടിനു നന്മ ചെയ്യുവാന്‍ ആര്‍ക്കും താത്പര്യമില്ലേ? യുവാവിന്‍റെ ഇടറുന്ന സ്വരം. ഒരു ആഴ്ച നാട്ടില്‍ തങ്ങി കേരളത്തിന്‍റെ പല ഭാഗങ്ങള്‍ സന്ദര്‍ശിച്ച യുവാവ് എങ്ങും ഈ ദുരവസ്ഥയാണ് എന്ന് കണ്ട് ദു:ഖിച്ചു.
തിരികെ പോകാന്‍ യാത്ര തിരിച്ച യുവാവ് വിമാനത്തിലിരുന്ന് ജനാലയിലൂടെ വ്യാകുലതയോടെ പുറത്തേക്കു നോക്കി. അതു കണ്ട് അടുത്തിരുന്ന ഒരു സഹയാത്രികന്‍ മൊഴിഞ്ഞു 'പേടിക്കണ്ട. തിരുവനന്തപുരത്ത് കുഴിയില്ലാത്ത ആകെയൊരു വഴിയേ ഉള്ളു. അതീ റണ്‍വേയാണ്'.
സ്വാമിയേ ശരണമയ്യപ്പാ!