Monday 15 August 2011

സ്വാതന്ത്ര്യം

കുറച്ചു കാലങ്ങള്‍ക്കു ശേഷമാണ് ഒരു ജനസമ്മതനായ നേതാവിന്‍റെ നാവില്‍ നിന്നും വിവേകപൂര്‍ണ്ണമായ വാക്കുകള്‍ പ്രവഹിക്കുന്നതു കേട്ടത്. മണിക്കൂറുകള്‍ നിന്ന് പ്രസംഗിച്ച നേതാവ് ഇടയ്ക്ക് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ:

'സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്രം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം'
...
ധീരദേശാഭിമാനികള്‍ തങ്ങളുടെ ഭാവിതലമുറകള്‍ക്കായി സ്വയം ബലിയര്‍പ്പിച്ചു നേടിയെടുത്ത തപോഫലം, സ്വാതന്ത്ര്യം. ഒരുപക്ഷേ ഇന്നീ മണ്ണില്‍ പിറക്കുന്ന ഒരു കുഞ്ഞിനുപോലും ആ തപസ്യയില്‍ വെന്തു വെണ്ണീറായ മഹാത്മാക്കള്‍ പരിരംഭിച്ച വേദനയുടെ മാനം ഗ്രഹിക്കാന്‍ കഴിയുകയില്ല. ആ മഹാത്മാക്കളുടെ ഏകാഗ്രചിത്തതയ്ക്കും ധീരതയ്ക്കും ദേശസ്നേഹത്തിനും മുന്നില്‍ നമ്രശീര്‍ഷരായി നിന്ന് അവരോടുള്ള നമ്മുടെ നന്ദിയും കടപ്പാടും അവര്‍ സമ്മാനിച്ച ഈ ദേശത്തോടുള്ള പ്രതിബദ്ധതയും സ്മരിക്കേണ്ട ദിവസാമാണിന്ന്...
...
അസാധ്യമെന്ന് ഒരിക്കല്‍ കരുതിയിരുന്നതാണ് പാശ്ചാത്യരില്‍ നിന്നുമുള്ള സ്വാതന്ത്ര്യം. പക്ഷേ നമ്മുടെ പൂര്‍വ്വികര്‍ അതു നേടിയെടുത്തു. വെള്ളാക്കാരന്‍റെ അത്യന്താധുനിക വെടിക്കോപ്പുകള്‍ക്കും യുദ്ധതന്ത്രങ്ങള്‍ക്കും കായബലത്തിനുമെതിരെ നമ്മുടെ പൂര്‍വ്വികരും സായുധരായിരുന്നു. ഗാന്ധിയെന്ന മഹാദേശാഭിമാനി നല്‍കിയ അഹിംസയില്‍ ഊന്നിയ സമരമുറകളും പതറാത്ത  ലക്ഷ്യബോധവുമായിരുന്നില്ലേ അവരുടെ ആയുധം? സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ അടിവേരുകള്‍ പോലും പറിച്ചെറിയാന്‍ പാകത്തില്‍ ദേശീയോദ്ഗ്രഥനം സാധ്യമാക്കിയ ആ സമരമുറകള്‍ക്ക് ഇന്ന് പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നു. 'ഗാന്ധി'യെന്നത് ഒരു പേരെന്നതിലുപരി ഒരു സ്ഥാനമായി വേണം കരുതാന്‍ ...
...
ദേശസ്നേഹത്തിന്‍റെ ഉത്തുംഗപദത്തിലേറിയവര്‍ക്കുള്ളതായിരിക്കണം ആ പദവി...
...
നമ്മുടെ പൂര്‍വ്വികര്‍ പട നയിച്ചത് വെള്ളക്കാരനെതിരെയെങ്കില്‍ നാം പട നയിക്കേണ്ടത് വെള്ളവസ്ത്രത്തിന്‍റെ മറയുള്ള അഴിമതിയെന്ന കറയ്ക്കെതിരെയാണ്. അഴിമതിയാല്‍ നിറം മങ്ങിയ നാടിന്‍റെ ശുദ്ധീകരണമാണ് ഇന്ന് നാം ഏറ്റെടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യം. അതിനായി ഇറങ്ങിത്തിരിച്ച അണ്ണാ ഹസാരെയെപ്പോലുള്ളവരാണ് നവീന ഗാന്ധിമാര്‍ . അല്ലാതെ പേരില്‍ ഗാന്ധി എന്ന് എഴുതി ചേര്‍ത്തതു കൊണ്ടു മാത്രം ഗാന്ധിയെന്ന പദവിയോട് നീതി പുലര്‍ത്താന്‍ കഴിയില്ലയെന്നത് നാം കണ്ടു കഴിഞ്ഞു. സ്വാതന്ത്ര്യത്തിന്‍റെ അറുപത്തിനാലാം വാര്‍ഷികത്തില്‍ ഞാന്‍ നിങ്ങളേവരെയും അണ്ണാ ഹസാരെയുടെ സമരങ്ങളില്‍ പങ്ക്‍ ചേരുവാന്‍ ആഹ്വാനം ചെയ്യുന്നു. ഒരു സ്വതന്ത്രഭാരതം തന്നെയാണ് നാം കാംക്ഷിക്കേണ്ടത്. പക്ഷേ എന്തില്‍ നിന്നൊക്കെയാണ് നമ്മുക്ക് സ്വാതന്ത്ര്യം വേണ്ടത് എന്ന് നാം സ്വയം ബോധിപ്പിക്കേണ്ടതുണ്ട്...
...
ആ ലക്ഷ്യത്തിലേക്ക് അഹിംസയില്‍ ഊന്നി നവീന ഗാന്ധിമാരായി നമ്മുക്ക് ഓരോരുത്തര്‍ക്കും നടന്നു തുടങ്ങാം. എങ്കില്‍ മാത്രമേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ ഇന്നത്തേയ്ക്കുവേണ്ടി സ്വന്തം നാളേകള്‍ ബലിയര്‍പ്പിച്ച മഹാരഥന്മാരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി ലഭിക്കൂ...
...
ജയ് ഹിന്ദ്!