Tuesday 19 October 2010

അക്കൌണ്ട് ഷോര്‍ട്ടനിങ്ങ്

"എന്തൊക്കെ പറഞ്ഞാലും ഇന്‍റര്‍നെറ്റ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തമാണ്". ഒരു വിദ്വാന്‍ ഇങ്ങനെ സുഹൃത്തിനോട് പറയുന്നത് കേട്ടാണ് ശ്രദ്ധ തിരിഞ്ഞത്. നല്ല കോട്ടും റ്റൈയുമൊക്കെയുണ്ട്. പക്ഷെ കാലില്‍ നല്ല പോലെ പോളിഷ് ചെയ്ത കാന്‍വാസ് ഷൂസ് കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നാതിരുന്നില്ല. എന്തായാലും കക്ഷിയുടെ സുഹൃത്ത് അത്ര നല്ല മൂഡിലല്ല. തലയില്‍ നിന്ന് പുക വന്നതു പോലെ മുടിയെല്ലാം വലിച്ച് പറിച്ചിട്ടിരിക്കുന്നു. കുറച്ച് നേരം സംഭാഷണം കേട്ട് കഴിഞ്ഞപ്പോള്‍ സംഗതി മനസ്സിലായി. അങ്ങേരുടെ തലയില്‍ നിന്നു പുക പോയത് മാത്രമല്ല ബാങ്ക്‍ അക്കൌണ്ടില്‍ നിന്ന് കാശും പോയത്രെ. റ്റ്വിറ്ററും മൈക്രോബ്ളോഗുകളും പ്രചാരത്തില്‍ കൊണ്ടുവന്ന യൂ.ആര്‍.എല്‍ ഷോര്‍ട്ടനിങ്ങ് എന്ന വിദ്യയുപയോഗിച്ച് ഏതോ ഭീകരന്‍ ഒരു വൈറസ് കടത്തിയെന്ന്. ലിങ്കിന്‍റെ പേര് ചുരുക്കിയതിനാല്‍ അത് എന്താണ് തുറന്നുവിടാന്‍ പോകുന്നത് എന്ന് ഇഷ്ടന് മനസിലായിരുന്നില്ല. എന്തോ പടമാണ് എന്നവകാശപ്പെട്ടു കൊണ്ടാണ് ഇ-മെയില്‍ വഴി ആ ലിങ്ക്‍ എത്തിയതെന്ന് പുള്ളി പതിഞ്ഞ ശബ്ധത്തില്‍ പറഞ്ഞു. ഏതായാലും അത് ഒരു എക്സിക്യൂട്ടബിള്‍ പ്രോഗ്രാം തുറന്നെന്നും പിന്നെ തന്‍റെ ഓണ്‍ലൈന്‍ ബാങ്കിങ്ങ് വിവരങ്ങള്‍ ചോര്‍ത്തിയെന്നും ഒരു മണിക്കൂറിനുള്ളില്‍ അക്കൌണ്ടിലുണ്ടായിരുന്ന കുറച്ചധികം കാശ് മോഷണം പോയെന്നും പറഞ്ഞ് ഇന്‍റര്‍നെറ്റിനെ ശപിച്ചു. 

ഇതെല്ലാം ക്ഷമയോടെ കേട്ട് നിന്ന കാന്‍വാസ് ഷൂസുകാരന്‍റെ മുഖത്ത് സഹതാപം. സുഹൃത്തിന്‍റെ തോളില്‍ കൈയമര്‍ത്തി പുള്ളി വീണ്ടും പറഞ്ഞു. "എന്തൊക്കെ പറഞ്ഞാലും ഇന്‍റര്‍നെറ്റ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തമാണ്". പിന്നെ വിദൂരതയിലേക്ക് നോക്കി നിശ്വസിച്ച് കൊണ്ട് വളരെ ഗൗരവത്തോടെ പറഞ്ഞു "പക്ഷെ യൂ.ആര്‍.എല്‍ മാത്രമല്ല അതു നിന്‍റെ അക്കൌണ്ടും ഷോര്‍ട്ടാക്കി, അല്ലേ?".

Friday 8 October 2010

അനുലോമവിലോമപദങ്ങള്‍





കഴിഞ്ഞ ദിവസം ഒരു രസികന്‍ സംഭവത്തിന് കാലം സാക്ഷിയായി. ഭാരതത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള കുറേപ്പേര്‍ തമ്മില്‍ ഒരു സംവാദം. വിഷയം മറ്റൊന്നുമല്ല, എറ്റവും നീളമുള്ള പാലിന്‍ഡ്രോം എതെന്നാണ്. പലരും അവരവരുടെ ഭാഷയിലുള്ള നല്ല 'പൊളപ്പന്‍ ഐറ്റംസ്' ഇറക്കി. എല്ലാം രണ്ടോ മൂന്നോ പദങ്ങളില്‍ ഒതുങ്ങി. ആര്‍ക്കും ആധികാരികമായി അഭിപ്രായം പറയാനുള്ള വിവരം ഈ വിഷയത്തില്‍ ഇല്ലെന്ന് വൈകാതെ തന്നെ വ്യക്തമായി. ചിലര്‍ ആംഗലേയം പയറ്റി. ഒരു വിരുതന്‍ പറഞ്ഞു 15000-ത്തോളം വാക്കുകളുള്ള ഒരു പാലിന്‍ഡ്രോം ഉണ്ടത്രെ. അതൊരു കമ്പ്യൂട്ടര്‍ ആണത്രെ സൃഷ്ടിച്ചത്. വീണ്ടും പ്രശ്നമായി. മനുഷ്യനാല്‍ സൃഷ്ടിക്കപ്പെട്ടവ മാത്രം പറഞ്ഞാല്‍ മതിയെന്നായി ഒരു കൂട്ടം. കൂട്ടത്തില്‍ മികച്ചു നിന്നത് ഒരു മലയാളി ചെക്കന്‍. പുള്ളി വച്ചു കാച്ചിയത് ഇതാണ് 'കരുതല വിറ്റ് വില തരുക'. ആരുണ്ടെന്നെ തോല്‍പ്പിക്കാന്‍ എന്ന മട്ടില്‍ പുള്ളി നല്ല ഗമയില്‍ 
നില്‍ക്കുമ്പോളാണ് അതുവരെ മിണ്ടാപ്പൂച്ചയെ പോലെ നിന്ന സംസ്കൃതം പഠിച്ചിട്ടുള്ള ഒരു യുവകോമളന്‍ മിണ്ടിയത്. പഹയന്‍ ശ്വാസം വിടാതെ പറഞ്ഞതിങ്ങനെ:

'വേദാപന്നേ സശക്ലേ രചിതനിജരുഗുച്ഛേദയത്നേ രമേരേ
ദേവാസക്തേ മുദക്ഷോ ബലദമനയദ സ്തോഭദുര്‍ഗാസവാസേ
സേവാസര്‍ഗാദുഭസ്തോ ദയനമദലബക്ഷോദമുക്തേ സവാദേ
രേമേ രത്നേ യദച്ഛേ ഗുരുജനിതചിര ക്ലേശസന്നേ പദാവേ'

അവിടെ പിന്നെ ആരും ശ്വാസം വിട്ടില്ല. അതൊരു പാലിൻഡ്രോം ആണോ എന്ന സംശയം പോലും ആരും ചോദിച്ചു കേട്ടതുമില്ല.

അനുലോമവിലോമപദങ്ങളുടെ ഒരു മഹിമ!