കഴിഞ്ഞ ദിവസം ഒരു രസികന്‍ സംഭവത്തിന് കാലം സാക്ഷിയായി. ഭാരതത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള കുറേപ്പേര്‍ തമ്മില്‍ ഒരു സംവാദം. വിഷയം മറ്റൊന്നുമല്ല, എറ്റവും നീളമുള്ള പാലിന്‍ഡ്രോം എതെന്നാണ്. പലരും അവരവരുടെ ഭാഷയിലുള്ള നല്ല 'പൊളപ്പന്‍ ഐറ്റംസ്' ഇറക്കി. എല്ലാം രണ്ടോ മൂന്നോ പദങ്ങളില്‍ ഒതുങ്ങി. ആര്‍ക്കും ആധികാരികമായി അഭിപ്രായം പറയാനുള്ള വിവരം ഈ വിഷയത്തില്‍ ഇല്ലെന്ന് വൈകാതെ തന്നെ വ്യക്തമായി. ചിലര്‍ ആംഗലേയം പയറ്റി. ഒരു വിരുതന്‍ പറഞ്ഞു 15000-ത്തോളം വാക്കുകളുള്ള ഒരു പാലിന്‍ഡ്രോം ഉണ്ടത്രെ. അതൊരു കമ്പ്യൂട്ടര്‍ ആണത്രെ സൃഷ്ടിച്ചത്. വീണ്ടും പ്രശ്നമായി. മനുഷ്യനാല്‍ സൃഷ്ടിക്കപ്പെട്ടവ മാത്രം പറഞ്ഞാല്‍ മതിയെന്നായി ഒരു കൂട്ടം. കൂട്ടത്തില്‍ മികച്ചു നിന്നത് ഒരു മലയാളി ചെക്കന്‍. പുള്ളി വച്ചു കാച്ചിയത് ഇതാണ് 'കരുതല വിറ്റ് വില തരുക'. ആരുണ്ടെന്നെ തോല്‍പ്പിക്കാന്‍ എന്ന മട്ടില്‍ പുള്ളി നല്ല ഗമയില്‍
നില്‍ക്കുമ്പോളാണ് അതുവരെ മിണ്ടാപ്പൂച്ചയെ പോലെ നിന്ന സംസ്കൃതം പഠിച്ചിട്ടുള്ള ഒരു യുവകോമളന്‍ മിണ്ടിയത്. പഹയന്‍ ശ്വാസം വിടാതെ പറഞ്ഞതിങ്ങനെ:
'വേദാപന്നേ സശക്ലേ രചിതനിജരുഗുച്ഛേദയത്നേ രമേരേ
ദേവാസക്തേ മുദക്ഷോ ബലദമനയദ സ്തോഭദുര്‍ഗാസവാസേ
സേവാസര്‍ഗാദുഭസ്തോ ദയനമദലബക്ഷോദമുക്തേ സവാദേ
രേമേ രത്നേ യദച്ഛേ ഗുരുജനിതചിര ക്ലേശസന്നേ പദാവേ'
അവിടെ പിന്നെ ആരും ശ്വാസം വിട്ടില്ല. അതൊരു പാലിൻഡ്രോം ആണോ എന്ന സംശയം പോലും ആരും ചോദിച്ചു കേട്ടതുമില്ല.
അനുലോമവിലോമപദങ്ങളുടെ ഒരു മഹിമ!
No comments:
Post a Comment