Friday, 24 September 2010

പാദം പൂത്ത കാലം

ജെയ് ഗാറ്റ്സ്ബിയെന്ന കഥാപാത്രത്തെ കുറിച്ചു കേട്ടിട്ടുണ്ടാവും. സ്കോട്ട് ഫിറ്റ്സ്ജെറൾഡ് രചിച്ച 'ദി ഗ്രെയ്റ്റ് ഗാറ്റ്സ്ബി' എന്ന നോവലിലെ പ്രധാന കഥാപാത്രം. ദുരിതപൂർണ്ണമായ ജീവിതത്തിൽ നിന്നും ഉയർന്നെഴുന്നേറ്റ് സമ്പത്തിൻറ്റെ കൊടുമുടിയിലെത്തിയ നായകൻ. പുതുതായി ഉണ്ടായ പെരുമഅനേകായിരം വരുന്ന തൻറ്റെ വസ്ത്രങ്ങൾ പ്രദർശ്ശിപ്പിച്ച് വിളിച്ചറിയിക്കുവാൻ ശ്രമിച്ച ഗാറ്റ്സ്ബി.

ഗാറ്റ്സ്ബിയെ പോലും വെല്ലുന്ന മനുഷ്യർ ഈ ലോകത്തുണ്ടെന്ന് കാലം ഓർത്തു പോകുന്നു. എല്ലാവരും ഒരു പടലയിൽ നിന്നു തന്നെ. തങ്ങളുടെ വൈശിഷ്ട്യം പുറംലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാൻ പലതരത്തിലാണ് ശ്രമം എന്ന വ്യത്യാസം മാത്രം.

എന്നാലും, ചില കക്ഷികൾക്ക് പാദരക്ഷകളോടുള്ള അഭിനിവേശം എത്ര ചിന്തിച്ചിട്ടും കാലത്തിന് മനസ്സിലാകുന്നില്ല. ഒരു പാദരക്ഷ മത്സരം നടത്തിയാൽ ആരു ജയിക്കും എന്നതിൽ കാലത്തിന് യാതൊരു സംശയവുമില്ല. രണ്ടായിരത്തിൽപ്പരം പാദരക്ഷകളുമായി ഫിലിപ്പീൻസിൻറ്റെ മുൻ രാഷ്ട്രപതിയുടെ ഭാര്യ ഇമെൽഡ മാർക്കോസ് പണ്ടേ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതാണ്. രണ്ടാം സ്ഥാനത്ത് എണ്ണൂറിൽപ്പരം പാദരക്ഷകളുമായി തമിഴകത്തിൻറ്റെ സ്വന്തം പുരൈട്ചി തലൈവിയും.

ഇത്രയും പാദരക്ഷകൾ എന്തിനെന്ന് സ്കോട്ട് ഫിറ്റ്സ്ജെറൾഡിൻറ്റെ ജന്മദിനമായ ഇന്ന് കാലം ചോദിച്ചു പോവുകയാണ്. യെന്തരിനോ യെന്തോ!

Thursday, 23 September 2010

സോള്‍ ഓഫ് കേരള

ലണ്ടനിലെ ചെൽസിയിൽ കഴിഞ്ഞ ദിവസം വല്യ ബഹളം. പ്രശസ്തരായ ഒരുപാട് വ്യക്തികൾ അണിനിരന്നിരിക്കുന്നു. എന്താണെന്ന് അന്വേഷിച്ചപ്പോൾ കേരള ടൂറിസം പ്രചാരണം ആണത്രെ. കൊള്ളാലൊ പരിപാടി എന്ന് കരുതി നോക്കിയപ്പോൾ ദേ നിൽക്കുന്നു മോഹൻ ലാൽ. അവിടെ അവതരിപ്പിച്ച മൂന്നു മിനിറ്റ് ദൈർഘ്യമുള്ള പ്രചാരണചിത്രത്തെക്കുറിച്ച് അദ്ദേഹത്തിന് വല്യ മതിപ്പ്. പ്രചാരണചിത്രത്തിൻറ്റെ തിരക്കഥ രചിച്ചവർ അതു കേവല പരസ്യമല്ലെന്നും കേരളത്തിൻറ്റെ ആത്മാവിനെ പൂർണ്ണമായി ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു ചിത്രമാണെന്നും പറയുന്നത് കേട്ടപ്പോൾ മോഹൻ ലാലിൻറ്റെ തന്നെ ചിത്രമായ കളിപ്പാട്ടത്തിലെ ഒരു സന്ദർഭം ഓർമ്മ വന്നു. സോൾ ഓഫ് കേരള!
അവിടെ എത്തിയ സായിപ്പുമാരും മദ്ദാമ്മമാരും അനുപദം കേരളത്തിനെ വാഴ്ത്തുന്നത് കേട്ടപ്പോൾ കേരളത്തിനോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നിയതിനോടൊപ്പം തന്നെ എന്തോ ഒരു പന്തികേടും തോന്നി. പിന്നീട് ഒരു ഇംഗ്ളീഷ് പത്രം കണ്ടപ്പോഴാണ് അതിൻറ്റെ രഹസ്യം ചുരുളഴിഞ്ഞത്. പരിപാടിയിൽ പങ്കെടുക്കുവാൻ വന്നാൽ എല്ലാ വിശിഷ്ട വ്യക്തികൾക്കും സൗജന്യമായി കേരളം സന്ദർശ്ശിക്കാനുള്ള അവസരം ഒരുക്കും എന്നൊരു വാഗ്ദാനം ഉണ്ടായിരുന്നത്രെ. അപ്പോൾ പിന്നെ കാണ്ഡം കാണ്ഡമായി പുകഴ്ത്തിയാലെന്ത്? എന്തായാലും പരിപാടി ഹിറ്റാക്കി.
ഹല്ല പിന്നെ, മലയാളികളോടാണോടാ നിൻറ്റെയൊക്കെ കളി...

Tuesday, 21 September 2010

റ്റ്യൂബ്

ലണ്ടനിലെ റ്റ്യൂബ് യാത്രക്കാരെക്കുറിച്ച് ഒരു കാര്യം ശ്രദ്ധിച്ചു. തീവണ്ടിയിലുള്ള ഒരു വലിയ ശതമാനം മനുഷ്യരുടെയും ശ്രദ്ധ ഐ-ഫോണിലോ ഐ-പാഡിലോ ഐ-പോഡിലോ ഒക്കെ. ആപ്പിളിൻറ്റെ അതിപ്രസരം നിരീക്ഷിക്കവെ മറ്റൊരു വിഷയം ഓർത്തു. സാങ്കേതികവിദ്യയും മനുഷ്യമനസ്സിലുളവാകുന്ന വികാരങ്ങളും തമ്മിലുള്ള അനിഷേധ്യമായ ബന്ധം.

വീട്ടിൽ നിന്നും പുറത്ത് പോയ ഒരാൾ അയക്കുന്ന സന്ദേശങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന ഒരു വീട്ടമ്മയ്ക്കുണ്ടാകുന്ന വികാരങ്ങളുടെ ഗതി തന്നെ അതിനുദാഹരണമായി കണക്കാക്കാം. നൂറ്റാണ്ടുകൾക്ക് മുൻപ്, ഒരു സന്ദേശം വീട്ടിലെത്തിക്കാൻ ആഴ്ചകളൊ മാസങ്ങളൊ വേണ്ടിയിരുന്നു. അതു കൊണ്ട് തന്നെ മാസങ്ങളോളം ക്ഷമയോടെ കാത്തിരിക്കാനുള്ള ശക്തി അന്നുള്ളവർക്കുണ്ടായിരുന്നിരിക്കണം. പിന്നീട് തപാലുണ്ടായപ്പോൾ ആ ക്ഷമാശക്തി ആഴ്ചകളായി. റ്റെലിഗ്രാമും റ്റെലിഫോണും അതിനെ ദിവസങ്ങളും മണിക്കൂറുകളുമാക്കി. മൊബൈൽ ഫോണും ഇൻറ്റെർനെറ്റും അതിനെ നിമിഷങ്ങളാക്കി. ഇന്ന് മനുഷ്യർക്ക് നിമിഷങ്ങൾ പോലും യുഗങ്ങൾ പോലെ. ഒരു നിമിഷത്തിൻറ്റെ താമസം മതി ആവലാതിപ്പെടാൻ. അത് ഉളവാക്കുന്ന സമ്മർദ്ദത്തിനടിമപ്പെടാൻ.

പുരോഗമനത്തിൻറ്റെ പാതയിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന ചില അവസ്ഥകൾ.

ഇങ്ങനെയൊക്കെ ഓർത്തിരിക്കുമ്പോൾ ലണ്ടൻ കാണാനെത്തിയ ഒരു മലയാളി ഉപ്പൂപ്പ വസ്ത്രധാരണത്തിലല്പം ലുബ്ധയായ ഒരു മദ്ദാമ്മയെ നോക്കി പറയുന്നത് കേട്ടു 'കാലം പോയ പോക്കെ'.

Thursday, 16 September 2010

ബന്ധനം കാഞ്ചന കൂട്ടിലാണെങ്കിലും...

യു.എസില്‍ ഭാരതീയനായ ഒരു ചലച്ചിത്രകാരനെ അറസ്റ്റ് ചെയ്തു എന്നറിഞ്ഞ് കാലം വ്യാകുലനായി. ജിഹാദിനെ കുറിച്ചുള്ള സാഹിത്യ ലേഖനങ്ങളും പിച്ചള മോതിരങ്ങളും കൈവശം ഉണ്ടായിരുന്നതിനാണ് വിജയ കുമാറിനെ അറസ്റ്റ് ചെയ്തത് എന്നാരോ പറഞ്ഞു. വിജയ കുമാര്‍ എന്ന പേരും ജിഹാദും തമ്മിലെന്താണ് ബന്ധം എന്നോര്‍ത്ത് തല ചൊറിഞ്ഞ് തുടങ്ങിയപ്പോഴാണ് പുള്ളി വല്യ പുള്ളിയാണെന്നും അവിടെ ഹിന്ദു കോണ്‍ഗ്രസില്‍ പ്രഭാഷണത്തിനായി ചെന്നതാണെന്നും ആരോ പറയുന്നത് കേട്ടത്. ഹമ്പട വിരുതാ എന്നിട്ടെന്തിനാ പിച്ചള മോതിരം എന്ന് ചോദിച്ചപ്പോള്‍ "വേണെങ്കില്‍ നേരിട്ട് പോയി ചോദിച്ചോ" എന്ന് മറുപടി കിട്ടി. പിന്നെയൊന്നും ചോദിച്ചില്ല. കിട്ടേണ്ടത് കിട്ടിയല്ലോ. ഏതായാലും പുള്ളിയെ വെറുതെ വിട്ടു എന്ന് കേട്ടപ്പോള്‍ സന്തോഷമായി.

പക്ഷെ കാലത്തിന് ഇപ്പോഴും ഒരു സംശയം ബാക്കി. വിജയ് കുമാര്‍ എന്ന പേരിന്‍റെ സ്ഥാനത്ത് വജീദ് കമ്രന്‍ എന്നോ മറ്റോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു?


Wednesday, 15 September 2010

തനിനിറം


ബാഹ്യമായി സമൂഹത്തില്‍ പൊയ്മുഖമണിഞ്ഞ് സഹജീവികളുടെ വ്യഥകളില്‍ വ്യാകുലരാണ് എന്ന് വരുത്തി നല്ലപിള്ള ചമഞ്ഞ് നടക്കുന്ന കപടന്മാരോട് പണ്ടെ കാലത്തിന്  നീരസമാണ്. ബ്ളോഗുകളിലും റ്റ്വീറ്റുകളിലും പലപ്പോഴും ഇവരുടെ തനിനിറം പ്രകടമാകാറുണ്ട്. അങ്ങനെയുള്ള ഒരു റ്റ്വീറ്റ് ഈയിടെ കാലം കാണാനിടയായി.

നമ്മുടെ ചങ്ങാതി മറ്റാരുമല്ല. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ ഭരിക്കുന്ന ഗവര്‍ണര്‍ . കഴിഞ്ഞ ദിവസം ഇഷ്ടന്‍ റ്റ്വീറ്റ് ചെയ്തിരിക്കുന്നു തന്‍റെ അരിപ്പാടങ്ങള്‍ക്ക്  ഇതിനു മുന്‍പ് മഴ ഇത്രയധികം ഗുണം ചെയ്തിട്ടില്ലയെന്ന്. വിളവെടുപ്പിനു തയ്യാറായി വലിയ നെല്ക്കതിരുകള്‍ നില്ക്കുന്നത്രെ. കനാലില്‍ നിന്നും തീരെ ജലം ആവശ്യമുണ്ടായില്ല പോലും. പ്രളയം വന്ന് ജനജീവിതം സ്തംഭിച്ച് മനുഷ്യന്‍ മരണത്തിന്‍റെയും ദുരിതത്തിന്‍റെയും ഇടയില്‍  ചക്രശ്വാസം വലിക്കുന്ന സാഹചര്യത്തിലാണ് ഈ ചിന്ത എന്ന് ഓര്‍ക്കുമ്പോള്‍ കാലത്തിന് ദീര്‍ഘമായി നിശ്വസിക്കാന്‍ മാത്രമാണ് തോന്നുന്നത്.

പാകിസ്താനിലെ പ്രളയക്കെടുതി പടങ്ങളില്‍.