Tuesday 21 September 2010

റ്റ്യൂബ്

ലണ്ടനിലെ റ്റ്യൂബ് യാത്രക്കാരെക്കുറിച്ച് ഒരു കാര്യം ശ്രദ്ധിച്ചു. തീവണ്ടിയിലുള്ള ഒരു വലിയ ശതമാനം മനുഷ്യരുടെയും ശ്രദ്ധ ഐ-ഫോണിലോ ഐ-പാഡിലോ ഐ-പോഡിലോ ഒക്കെ. ആപ്പിളിൻറ്റെ അതിപ്രസരം നിരീക്ഷിക്കവെ മറ്റൊരു വിഷയം ഓർത്തു. സാങ്കേതികവിദ്യയും മനുഷ്യമനസ്സിലുളവാകുന്ന വികാരങ്ങളും തമ്മിലുള്ള അനിഷേധ്യമായ ബന്ധം.

വീട്ടിൽ നിന്നും പുറത്ത് പോയ ഒരാൾ അയക്കുന്ന സന്ദേശങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന ഒരു വീട്ടമ്മയ്ക്കുണ്ടാകുന്ന വികാരങ്ങളുടെ ഗതി തന്നെ അതിനുദാഹരണമായി കണക്കാക്കാം. നൂറ്റാണ്ടുകൾക്ക് മുൻപ്, ഒരു സന്ദേശം വീട്ടിലെത്തിക്കാൻ ആഴ്ചകളൊ മാസങ്ങളൊ വേണ്ടിയിരുന്നു. അതു കൊണ്ട് തന്നെ മാസങ്ങളോളം ക്ഷമയോടെ കാത്തിരിക്കാനുള്ള ശക്തി അന്നുള്ളവർക്കുണ്ടായിരുന്നിരിക്കണം. പിന്നീട് തപാലുണ്ടായപ്പോൾ ആ ക്ഷമാശക്തി ആഴ്ചകളായി. റ്റെലിഗ്രാമും റ്റെലിഫോണും അതിനെ ദിവസങ്ങളും മണിക്കൂറുകളുമാക്കി. മൊബൈൽ ഫോണും ഇൻറ്റെർനെറ്റും അതിനെ നിമിഷങ്ങളാക്കി. ഇന്ന് മനുഷ്യർക്ക് നിമിഷങ്ങൾ പോലും യുഗങ്ങൾ പോലെ. ഒരു നിമിഷത്തിൻറ്റെ താമസം മതി ആവലാതിപ്പെടാൻ. അത് ഉളവാക്കുന്ന സമ്മർദ്ദത്തിനടിമപ്പെടാൻ.

പുരോഗമനത്തിൻറ്റെ പാതയിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന ചില അവസ്ഥകൾ.

ഇങ്ങനെയൊക്കെ ഓർത്തിരിക്കുമ്പോൾ ലണ്ടൻ കാണാനെത്തിയ ഒരു മലയാളി ഉപ്പൂപ്പ വസ്ത്രധാരണത്തിലല്പം ലുബ്ധയായ ഒരു മദ്ദാമ്മയെ നോക്കി പറയുന്നത് കേട്ടു 'കാലം പോയ പോക്കെ'.

No comments:

Post a Comment